Saturday 23 July, 2011

സൂപ്പര്‍താരങ്ങള്‍ക്ക് അധോലോകബന്ധം?

സൂപ്പര്‍താരങ്ങളെ നികുതിവെട്ടിപ്പിനും കള്ളപ്പണനിക്ഷേപത്തിനും സഹായിച്ചത് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അധോലോക നായകനാണെന്ന് ഒരു പ്രമുഖ മലയാള ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായിലെ തീയേറ്റര്‍ ശൃംഖലകള്‍ നിയന്ത്രിക്കുന്ന ഗുല്‍ഷന്‍ എന്ന സിനിമാ അധോലോക നേതാവാണെത്രെ ഇത്തരം കാര്യങ്ങളില്‍ മലയാള സൂപ്പര്‍താരങ്ങളെ സഹായിച്ചിരുന്നത്. സാറ്റലൈറ്റ്‌ എമൗണ്ട്‌/ഓവര്‍സീസ്‌ റൈറ്റ്‌ പ്രതിഫലരീതിയിലാണ് സൂപ്പര്‍താരങ്ങള്‍ പൈസ വെട്ടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഭിനയത്തിന്‌ ഒന്നരക്കോടി രൂപയോളം വാങ്ങിയശേഷം 10 ലക്ഷവും 15 ലക്ഷവും മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്ന് നികുതി രേഖകളില്‍ എഴുതിച്ചേര്‍ക്കുകയാണ് ആദ്യ പടി. ബാക്കി കോടിക്കണക്കിനു രൂപ സാറ്റലൈറ്റ്‌ എമൗണ്ടായി വിദേശത്തു മാറിയെടുക്കുകയാണ് അടുത്ത പടി. സിനിമയുടെ ഓവര്‍സീസ്‌ റൈറ്റും ഇവര്‍ കരാര്‍ ഒപ്പിടുന്ന വേളയില്‍ എഴുതിയെടുത്തിരുന്നതായി സൂചനയുണ്ട്‌. മലയാള സിനിമയില്‍ ഒരുകോടി രൂപ പ്രതിഫലം പറ്റുന്ന മറ്റൊരു യുവതാരത്തിനും ഈ അധോലോകനായകനുമായി ബന്ധമുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുല്‍ഷന്റെ അക്കൗണ്ട്‌ വഴിയാണ്‌ സാറ്റലൈറ്റ്‌ എമൗണ്ട്‌ മാറ്റിയിരുന്നതെന്നാണു വിവരം. എന്നാല്‍, ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, ദേശസ്നേഹമെന്നും അഴിമതിക്കെതിരെ പോരാട്ടമെന്നും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്ന സൂപ്പര്‍താരങ്ങള്‍ സ്വന്തം നാടിനെ തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് സത്യം.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വസതികളിലും സ്‌ഥാപനങ്ങളിലും കേന്ദ്ര ആദായനികുതി വകുപ്പ് നടത്തിയ വ്യാപകറെയ്‌ഡ് സിനിമാവൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മലയാളി താരങ്ങളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നൊരു റെയ്ഡ് നടത്തിയത് എന്ന് ഇനിയും അറിവായിട്ടില്ല. ചില പരാതികള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

സാമ്പത്തിക ക്രമക്കേടുകള്‍ പലതും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ബംഗളുരു, ഊട്ടി, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 20 കേന്ദ്രങ്ങളിലാണ്‌ ഒരേസമയം റെയ്‌ഡ് നടന്നത്‌. അഭിനയിക്കുന്നതിനു മാത്രം ഒന്നരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന ഈ സൂപ്പര്‍താരങ്ങള്‍ ആദായനികുതിവകുപ്പിനു നല്‍കുന്ന രേഖകളില്‍ പത്തും പതിനഞ്ചും ലക്ഷങ്ങളാണു പ്രതിഫലമായി കാണിച്ചിരിക്കുന്നതെന്നാണ് അണിയറ വര്‍ത്തമാനം.

ഇരുവരെയും ഐടി ഉദ്യോഗസ്ഥര്‍ പ്രാഥമികമായി ചോദ്യം ചെയ്തുകഴിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരോടും ഇന്‍കം ടാക്സ് ഓഫീസിലേക്ക് വരാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മമ്മൂട്ടി ക്കൊച്ചിയില്‍ എത്തിയത്. ഇരുവര്‍ക്കും വിദേശത്ത് കള്ളപ്പണം ഉണ്ടെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും റെയ്‌ഡിനോടു സഹകരിക്കുന്നുണ്ടെന്നാണ്‌ ആദായനികുതിവകുപ്പ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റെയ്‌ഡിനിടെ ഉദ്യോഗസ്‌ഥര്‍ ഇരുവരെയും പലവട്ടം ഫോണില്‍ ബന്ധപ്പെട്ടു. മോഹന്‍ലാലും രണ്ടു ദിവസത്തിനകം കൊച്ചിയിലെത്തും.

വരും ദിവസങ്ങളില്‍ സൂപ്പര്‍താരങ്ങളുടെ ‘നിധി’കളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവാകും എന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment